നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് സൊചിതൽ ഡിക്‌സൺ

സ്വർഗീയ സമാഗമം

എന്റെ മാതാവിന്റെ ചരമക്കുറിപ്പ് തയ്യാറാക്കിയപ്പോൾ, മരിച്ചു എന്ന വാക്ക് ഒരു പ്രത്യാശയില്ലാത്ത പ്രയോഗമായി എനിക്ക് തോന്നി; സ്വർഗ്ഗത്തിലെ ഒരു പുന:സമാഗമം നമ്മുടെ പ്രത്യാശയാണല്ലോ. അതുകൊണ്ട് "യേശുവിന്റെ കരങ്ങളിലേക്ക് എടുക്കപ്പെട്ടു" എന്ന പ്രയോഗമാണ്. എന്നിട്ടും അമ്മ ഉൾപ്പെടാത്ത ഏറ്റവും പുതിയ കുടുംബ ഫോട്ടോകൾ കാണുമ്പോൾ ചില നാളുകൾ എനിക്ക് ദുഃഖമായിരുന്നു. എന്നാൽ നമ്മെവിട്ടു പോയവരുടെ ചിത്രം പഴയ ഫോട്ടോ നോക്കി കുടുംബഫോട്ടോയിൽ വരച്ചു ചേർക്കുന്ന ഞാൻ ഒരു ചിത്രകാരനെ കണ്ടെത്തി. ബ്രഷിന്റെ മനോഹര ചലനത്തിലൂടെ അയാൾ ദൈവം വാഗ്ദത്തം ചെയ്ത സ്വർഗീയ സമാഗമത്തിന്റെ ഒരു ചിത്രീകരണം നടത്തുകയായിരുന്നു. അമ്മയോടൊപ്പം വീണ്ടും ഒരുമിച്ച് ആയിരിക്കാമെന്ന ചിന്തയിൽ ഞാൻ ആനന്ദാശ്രു പൊഴിച്ചു.

അപ്പസ്തോലനായ പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവർ "ശേഷം മനുഷ്യരേപ്പോലെ" ദുഃഖിക്കരുത് എന്ന് പറയുന്നു (1തെസലോനിക്യർ4:13). "യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നെ ദൈവം നിദ്ര കൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും"(വാ.14). പൗലോസ് യേശുവിന്റെ രണ്ടാം വരവ് അംഗീകരിക്കുകയും സകല വിശ്വാസികളും യേശുവിനൊപ്പം സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (വാ.17 ).

യേശുവിൽ വിശ്വസിച്ച ഒരു പ്രിയപ്പെട്ടയാളുടെ നഷ്ടം ഓർത്ത് നാം ദു:ഖിക്കുമ്പോൾ, സ്വർഗീയ കൂടിച്ചേരലെന്ന ദൈവിക വാഗ്ദാനത്തിന് നമ്മെ ആശ്വസിപ്പിക്കുവാൻ കഴിയും. നമ്മുടെ നശ്വരതയെ നാം അഭിമുഖീകരിക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ നമ്മുടെ രാജാവിനോടുകൂടെയുള്ള വാഗ്ദത്ത ഭാവി, തന്റെ വരവ് വരെയോ അവിടുന്ന് നമ്മെ വീട്ടിൽ ചേർക്കുന്നതുവരെയോ നമുക്ക് ശാശ്വതമായ പ്രത്യാശ നൽകുന്നു.

സ്നേഹത്തിൽ വേരൂന്നി

ഏകാന്തതയോടെയും ഭയത്തോടെയുമാണ് എന്റെ മാതാവിന്റെ ചികിത്സക്ക് കൂടെനിൽക്കാനായി ഞാൻ ക്യാൻസർ കെയർ സെന്ററിൽ എത്തിയത്. എന്റെ കുടുംബവും എന്നെ പിന്തുണയ്ക്കുന്നവരും 1200 മൈൽ അകലെയാണിപ്പോൾ. ഞാൻ ലഗേജ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിടർന്ന ചിരിയോടെ, ഫ്രാങ്ക് എന്ന മനുഷ്യൻ സഹായിക്കാൻ വന്നു. ഞങ്ങൾ ആറാം നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന ഭാര്യ ലോറിയെ കാണണമെന്ന് ഞാൻ കരുതി. ഈ ദമ്പതികൾ ഞങ്ങൾക്ക് സ്വന്തകുടുംബം പോലെയായി; ഞങ്ങൾ പരസ്പരവും ദൈവത്തിലും ആശ്രയിച്ചു. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു, ദുഃഖങ്ങൾ പങ്കുവെച്ചു, കരഞ്ഞു, പ്രാർത്ഥിച്ചു. അകലെയായി എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയെങ്കിലും ദൈവത്തോടും പരസ്പരവുമുള്ള ഞങ്ങളുടെ ബന്ധം ഞങ്ങളെ  സ്നേഹത്തിൽ വേരൂന്നി അന്യോന്യം കരുതാൻ ഇടയാക്കി.

രൂത്ത് അമ്മാവിയമ്മ നവോമിയുടെ കൂടെ പോകാൻ തീരുമാനിച്ചപ്പോൾ തന്റെ പരിചയങ്ങളുടെ സുരക്ഷിതത്വം വേണ്ടെന്ന് വെച്ചു. രൂത്ത് "വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി" ( രൂത്ത് 2:3). കൊയ്ത്തുകാരുടെ കാര്യസ്ഥൻ ഉടമസ്ഥനായ ബോവസിനോട് രൂത്ത് വയലിൽ വന്ന് പെറുക്കിയ കാര്യവും വിശ്രമമില്ലാതെ പെറുക്കിയ കാര്യവും പറഞ്ഞു (വാ. 7). രൂത്ത് നവോമിയെ കരുതിയതുകൊണ്ട് തന്നെ കരുതുന്നവരുള്ള ഒരു സുരക്ഷിതയിടം അവൾക്കും ലഭിച്ചു (വാ.8, 9). ബോവസിന്റെ ഔദാര്യമനസ്സിലൂടെ ദൈവം രൂത്തിനും നവോമിക്കും വേണ്ടി കരുതുകയായിരുന്നു (വാ.14-16 ).

ജീവിത സാഹചര്യങ്ങൾ നമ്മുടെ സുരക്ഷിതയിടങ്ങൾക്കുമപ്പുറം അപ്രതീക്ഷിത പാതകൾ സമ്മാനിക്കാം. എന്നാൽ നാം ദൈവത്തോടും പരസ്പരവുമുള്ള ബന്ധത്തിൽ നിലനിൽക്കുമ്പോൾ, നാം അന്യോന്യം സഹായിക്കുന്നതിലൂടെ തന്റെ സ്നേഹത്തിൽ വേരൂന്നും.

പ്രകാശിക്കുന്ന അലഞ്ഞുതിരിയുന്നവർ

2020 ലെ വസന്തകാലത്ത് രാത്രി ആകാശത്തിനു കീഴിൽ, സാൻഡീഗോ തീരത്ത് സർഫിംഗ് നടത്തിക്കൊണ്ടിരുന്നവർ ജൈവികപ്രകാശതരംഗങ്ങൾ വമിക്കുന്ന തിരകൾക്കു മുകളിലൂടെ സർഫ് ചെയ്യുകയുണ്ടായി. ഈ ലൈറ്റ്‌ഷോകൾക്ക് കാരണമായത് ഫൈറ്റോപ്ലാങ്ക്ടൺ എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മജീവികളായിരുന്നു. “അലഞ്ഞുതിരിയുന്നവൻ’’ എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. പകൽ സമയത്ത്, ഈ ജീവജാലങ്ങൾ ചുവന്ന വേലിയേറ്റങ്ങൾ സൃഷ്ടിക്കുകയും സൂര്യപ്രകാശം പിടിച്ചെടുത്ത് അതു രാസോർജ്ജമായി മാറ്റുകയും ചെയ്യുന്നു. ഇരുട്ടിൽ അസ്വസ്ഥമാകുമ്പോൾ, അവ ഒരു നീല വൈദ്യുത വെളിച്ചം പുറപ്പെടുവിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിന്റെ പൗരന്മാരാണ്, അവർ ചുവന്നവേലിയേറ്റ ആൽഗകളെപ്പോലെ, ഭൂമിയിൽ അലഞ്ഞുതിരിയുന്നവരായോ ഒഴുകുന്നവരായോ ജീവിക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങൾ നമ്മുടെ സുസ്ഥിരമായ പദ്ധതികളെ തടസ്സപ്പെടുത്തുമ്പോൾ, ലോകത്തിന്റെ വെളിച്ചമായ യേശുവിനെപ്പോലെ പ്രതികരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അങ്ങനെ നമുക്ക് ഇരുട്ടിൽ അവന്റെ തിളക്കമാർന്ന സ്വഭാവം പ്രതിഫലിപ്പിക്കാൻ കഴിയും. പൗലൊസ് അപ്പൊസ്തലന്റെ അഭിപ്രായത്തിൽ, ക്രിസ്തുവുമായുള്ള നമ്മുടെ അടുപ്പത്തെയും അവനിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയെയുംകാൾ വിലപ്പെട്ട മറ്റൊന്നില്ല (ഫിലിപ്പിയർ 3:8-9). യേശുവിനെ അറിയുന്നതും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയും നമ്മെ മാറ്റുന്നു, അത് നമ്മുടെ ജീവിതരീതിയെയും പരീശോധനകൾ നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോൾ നാം പ്രതികരിക്കുന്ന രീതിയെയും സ്വാധീനിക്കുന്നുവെന്ന് അവന്റെ ജീവിതം തെളിയിച്ചു (വാ. 10-16).

നാം ദിവസവും ദൈവപുത്രനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമുക്കാവശ്യമായ സത്യത്താൽ നമ്മെ സജ്ജരാക്കുന്നു - ഈ ഭൂമിയിലെ എല്ലാ വെല്ലുവിളികളും ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു (വാ. 17-21). ദൈവം നമ്മെ വീട്ടിലേക്കു വിളിക്കുകയോ അല്ലെങ്കിൽ വീണ്ടും വരുകയോ ചെയ്യുന്ന ദിവസം വരെ ഇരുട്ടിനെ മുറിച്ചുകൊണ്ട് നമുക്കു ദൈവത്തിന്റെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും വിളക്കുകളാകാം.

കാര്യവിചാരകത്വമെന്ന പദവി

അവധിക്കാലത്ത്, ഞാനും ഭർത്താവും എലിയറ്റ് ബീച്ചിലൂടെ നടക്കുമ്പോൾ, കൊട്ടക്കണക്കിന് ആമ മുട്ടകൾ ഞങ്ങൾ കണ്ടു. ഒലിവ് റിഡ്‌ലി കടലാമകളുടെ മുട്ടകൾ വിരിയുന്നതു സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെന്നൈ ബീച്ചുകളിലൂടെ രാത്രി നടത്തം സംഘടിപ്പിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു ടീമിനൊപ്പം താൻ പ്രവർത്തിക്കുന്നതായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു യുവാവ് വിശദീകരിച്ചു. മൃഗങ്ങളും മനുഷ്യരും മുട്ടു വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ ജീവനു ഭീഷണിയാകാറുണ്ട്. “ഞങ്ങളുടെ ഈ ശ്രമങ്ങളെല്ലാമുണ്ടായിട്ടും ഓരോ ആയിരം കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമേ പ്രായപൂർത്തിയിലെത്തുന്നുള്ളു എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്’’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ ഭയാനകമായ കണക്കുകൾ ഈ യുവാവിനെ നിരുത്സാഹപ്പെടുത്തുന്നില്ല. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ നിസ്വാർത്ഥമായി സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കടലാമകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള എന്റെ ആഗ്രഹത്തെ ആഴമുള്ളതാക്കി. ദൈവം സൃഷ്ടിച്ച ജീവികളെ പരിപാലിക്കാനുള്ള എന്റെ ദൈവദത്തമായ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്ന ഒരു കടലാമയുടെ പെൻഡന്റ് ഞാൻ ഇപ്പോൾ ധരിക്കുന്നു.

ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ, ഓരോ ജീവിക്കും ജീവിക്കാനും പെരുകാനും കഴിയുന്ന ഒരു വാസസ്ഥലം അവൻ നൽകി (ഉല്പത്തി 1:20-25). അവൻ തന്റെ പ്രതിച്ഛായ-വാഹകരെ സൃഷ്ടിച്ചപ്പോൾ അവർ, “സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാഇഴജാതിയിന്മേലും’’ വാഴണമെന്ന് ദൈവം ഉദ്ദേശിച്ചു (വാ. 26). അവന്റെ വിശാലമായ സൃഷ്ടിയെ പരിപാലിക്കാൻ ദൈവം നൽകിയ അധികാരം ഉപയോഗിക്കുന്ന ഉത്തരവാദിത്തമുള്ള കാര്യവിചാരകന്മാരായി അവനെ സേവിക്കാൻ അവൻ നമ്മെ സഹായിക്കുന്നു.

വിശ്വാസത്തിന്റെ പേശികൾ ചലിപ്പിക്കാം

ഒരിക്കൽ മൃഗശാല സന്ദർശിച്ചപ്പോൾ ഒരു തേവാങ്കിനെ കണ്ടു. അത് മരക്കൊമ്പിൽ തല കീഴായിട്ടാണ് കിടക്കുന്നത്. പൂർണ്ണമായും നിശ്ചലമായി കിടക്കുന്നത് അതിന് ഇഷ്ടമായി തോന്നി. ഞാൻ ദീർഘശ്വാസം വിട്ടു. എന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം അധികസമയവും വെറുതെയിരിക്കാനേ പറ്റൂ. വേഗത്തിൽ ചലിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്യാനോ  വലിയ പ്രയാസമായിരുന്നു. എന്റെ പരിമിതികളിൽ എനിക്ക് നീരസം തോന്നി, എന്റെ ബലഹീനതയെക്കുറിച്ചുള്ള ചിന്ത ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചു. എന്നാൽ ആ ജീവിയെ നിരീക്ഷിച്ചപ്പോൾ അത് കൈ നീട്ടി മരക്കൊമ്പിൽ പിടിക്കുന്നതും പിന്നീട് അനങ്ങാതിരിക്കുന്നതും കണ്ടു. നിശ്ചലമായിരിക്കുന്നതിനും ബലം ആവശ്യമാണ്. വളരെ മെല്ലെ മാത്രം ചലിക്കുന്നതിനും തേവാങ്കിനെപ്പോലെ നിശ്ചലമായിരിക്കുന്നതിനും ഒക്കെ വിവരണാതീതമായ പേശീബലം ആവശ്യമാണ്. ജീവിതത്തിലെ ഇഴഞ്ഞുനീങ്ങുന്ന അനുഭവങ്ങളിൽ ദൈവത്തെ ആശ്രയിക്കുന്നതിന് പ്രകൃത്യാതീതമായ ബലം ആവശ്യമാണ്.

സങ്കീർത്തനങ്ങൾ 46 ൽ എഴുത്തുകാരൻ പ്രഖ്യാപിക്കുന്നത് ദൈവം നമുക്ക് ബലം നല്കുന്നു എന്നല്ല ദൈവമാണ് നമ്മുടെ ബലം എന്നാണ്. (വാ.1) ചുറ്റും എന്തൊക്കെ സംഭവിച്ചാലും സാരമില്ല, "സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്" (വാ.7). സങ്കീർത്തകൻ ഇക്കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്നു (വാ.11).

തേവാങ്കിനെപ്പോലെ, നമ്മുടെ അനുദിന സാഹസിക കൃത്യങ്ങളിലും മെല്ലെപ്പോക്കും അസാധ്യമെന്ന് തോന്നിക്കുന്ന നിശ്ചലാവസ്ഥയും ആവശ്യമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിയിൽ ആശ്രയിക്കുമ്പോൾ, നമുക്ക് ഏറ്റവും ഉചിതമായ വിധം പദ്ധതിയും വേഗതയും നിശ്ചയിക്കുന്ന ദൈവത്തിന്റെ ബലം മതിയായതായിരിക്കും.

നാം കഷ്ടതയുടെ പോരാട്ടത്തിലോ കാത്തിരിപ്പിന്റെ സംഘർഷത്തിലോ ആയാലും ദൈവം വിശ്വസ്തനായി നമ്മോടു കൂടെയിരിക്കും. നമുക്ക് തീരെ ബലമില്ല എന്ന് തോന്നുമ്പോഴും വിശ്വാസത്തിന്റെ പേശികളെ ചലിപ്പിക്കുവാൻ അവൻ നമ്മെ സഹായിക്കും.

ശൂന്യാകാശത്തിലെ തിരുവത്താഴം

അപ്പോളോ 11-ലെ ഈഗിൾ എന്ന ചാന്ദ്രവാഹനം 1969 ജൂലൈ 20-ന്, ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ചു; അതിലെ ബഹിരാകാശ യാത്രികർ ആ സുദീർഘമായ ശൂന്യാകാശയാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുമ്പ്, സാധാരണ നിലയിലേക്ക് വരാൻ കുറെ സമയമെടുത്തു. യാത്രികനായിരുന്ന ബുസ് ആൾഡ്രിൻ തിരുവത്താഴ കർമ്മത്തിനുള്ള അപ്പവും വീഞ്ഞും കൊണ്ടു പോകാനുള്ള അനുവാദം സമ്പാദിച്ചിരുന്നു. തിരുവചനം വായിച്ച ശേഷം അദ്ദേഹം ചന്ദ്രനിൽ വെച്ച് ആദ്യമായി മനുഷ്യൻ കഴിക്കുന്ന ഭക്ഷണം രുചിച്ചു. പിന്നീടദ്ദേഹം എഴുതി: "ഞാൻ എന്റെ സഭയിൽ നിന്ന് കൊണ്ടുവന്ന പാനപാത്രത്തിലേക്ക് ആ വീഞ്ഞ് പകർന്നു. ഗുരുത്വാകർഷണം 1/6 മാത്രമായതിനാൽ വീഞ്ഞ് ആ കപ്പിന്റെ വശത്തു കൂടി പതിയെ മുകളിലേക്ക് ചുരുണ്ട് ഉയർന്നു." ശൂന്യാകാശത്തിലെ ഈ തിരുവത്താഴത്തിലൂടെ ആൾഡ്രിൻ ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്തിലുള്ള വിശ്വാസവും രണ്ടാം വരവിലുള്ള ഉറപ്പും സന്തോഷത്തോടെ പ്രഖ്യാപിക്കുകയായിരുന്നു.

"താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ" (1 കൊരിന്ത്യർ 11:23). ക്രിസ്തു ശിഷ്യന്മാരോടു കൂടി ഇരുന്ന സംഭവം ഓർമ്മിക്കുവാൻ അപ്പൊസ്തലനായ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. താമസിയാതെ യാഗമായിത്തീരാനുള്ള തന്റെ ശരീരത്തെ അപ്പത്തോട് (വാ.24) ക്രിസ്തു ഉപമിച്ചു. വീഞ്ഞിനെ, കുരിശിൽ രക്തം ചൊരിഞ്ഞ് പാപമോചനവും രക്ഷയും സാധ്യമാക്കിയ "പുതിയ ഉടമ്പടി" യുടെ പ്രതീകമായി പ്രഖ്യാപിച്ചു (വാ.25). നാം എവിടെയും എപ്പോഴും തിരുവത്താഴം ആചരിക്കുമ്പോൾ യേശുവിന്റെ യാഗത്തിലുള്ള നമ്മുടെ ആശ്രയവും, താൻ വാഗ്ദത്തം ചെയ്ത വീണ്ടും വരവിലുള്ള പ്രത്യാശയും പ്രഖ്യാപിക്കുകയാണ്. (വാ.26)

നാം എവിടെയാണെങ്കിലും ഉയിർത്തെഴുന്നേറ്റ്, വീണ്ടും വരുന്നവനായ ഏക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ധൈര്യത്തോടെ ആഘോഷിക്കുവാൻ കഴിയും.

 

ദൈവത്തിന്റെ കരുതൽ

മൂന്നു വയസ്സുകാരനായ ബഡ്‌ഡിയും അവന്റെ അമ്മയും എല്ലാ ആഴ്ച്ചയും സഭയിലെ ഭക്ഷണ വിതരണ ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ പോകുമായിരുന്നു. ഭക്ഷണ വിതരണ ട്രക്കിന് കേടു പറ്റി എന്ന് 'അമ്മ മുത്തശ്ശിയോട് പറയുന്നത് ബഡ്‌ഡി കേട്ടപ്പോൾ അവൻ പറഞ്ഞു, "ഓ, ഇനി എങ്ങനെയാണ് അവർ ഭക്ഷണ വിതരണ ശുശ്രൂഷ ചെയ്യുക?" അവന്റെ അമ്മ പറഞ്ഞു, "സഭ ഇനി പണം സമാഹരിച്ചു ഒരു പുതിയ ട്രക്ക് വാങ്ങണം." ബഡ്‌ഡി പുഞ്ചിരിച്ചു, "എന്റെ കയ്യിൽ പണമുണ്ട്" എന്ന് പറഞ്ഞുകൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് പോയി. വിവിധ നിറങ്ങളിലുള്ള, സ്റ്റിക്കറുകളാൽ അലങ്കരിച്ച ഒരു പ്ലാസ്റ്റിക് പാത്രം നിറയെ നാണയങ്ങളുമായി അവൻ മടങ്ങി വന്നു. അതിൽ ഏതാണ്ട് 38 ഡോളറിൽ (ഏകദേശം 2500 രൂപ) അധികമുണ്ടായിരുന്നു. ബഡ്‌ഡിയുടെ കൈയ്യിൽ ഒരുപാടൊന്നുമില്ലായിരുന്നു. എങ്കിലും, അവന്റെ ത്യാഗപരമായ നേർച്ചയുടെ കൂടെ മറ്റുള്ളവരുടെ ദാനങ്ങളും ചേർന്നപ്പോൾ പുതിയ ഒരു ട്രക്ക് വാങ്ങുവാനും സഭയ്ക്ക് അവരുടെ സമൂഹത്തെ ശുശ്രൂഷിക്കുന്നതു തുടരുവാനും കഴിഞ്ഞു.

ഉദാരമായി നൽകുന്ന ചെറിയ തുക ദൈവകരങ്ങളിൽ നൽകുമ്പോൾ ആവശ്യത്തിലും അധികമാണ്. 2 രാജാക്കന്മാർ 4-ൽ ഒരു പാവം വിധവ പ്രവാചകനായ ഏലിശയോട് ഒരു സാമ്പത്തീക സഹായം ആവശ്യപ്പെട്ടു. തന്റെ കൈവശമുള്ള സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ പ്രവാചകൻ പറഞ്ഞു. ഒപ്പം അയൽക്കാരിൽ നിന്നും സഹായം തേടുവാനും തന്റെ നിർദേശങ്ങൾ പാലിക്കാനും അവൻ പറഞ്ഞു (വാ.1-4). കരുതലിന്റെ അത്ഭുതകരമായ പ്രദർശനത്തിലൂടെ ദൈവം വിധവയുടെ ചെറിയ അളവിലുള്ള എണ്ണ അവൾ അയൽക്കാരിൽ നിന്നും ശേഖരിച്ച മുഴുവൻ പാത്രങ്ങളിലും നിറയ്ക്കുവാൻ ഇടയായി (വാ.5-6). ഏലീശാ അവളോട്, "നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു"( വാ.7).
നമുക്ക് ഇല്ലാത്തതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കുള്ളതു കൊണ്ട് ദൈവം ചെയ്യുവാൻ പോകുന്ന വൻ കാര്യങ്ങളെ നാം നഷ്ടപ്പെടുത്തുന്നു.

പ്രതീക്ഷയുടെ മഴവില്ല് കണ്ടെത്തുമ്പോൾ

ഒക്ടോബറിലെ അവധിയുടെ സമയത്ത്, കഠിനമായ വേദനയുമായുള്ള പോരാട്ടത്തിൽ ചില ദിവസങ്ങൾ മുറിയിൽ തന്നെ തുടരുവാൻ ഞാൻ നിർബന്ധിതനായി. എന്റെ അവസ്ഥയും അന്തരീക്ഷം പോലെ മേഘാവൃതമായിരുന്നു. ഒടുവിൽ ഞാൻ എന്റെ ഭർത്താവിനോടൊത്ത് അടുത്തുള്ള ഒരു ലൈറ്റ് ഹൗസിൽ കാഴ്ചകൾ കാണാൻ പോയപ്പോൾ, കാർമേഘം ഞങ്ങളുടെ കാഴ്ച്ച നന്നേ മറച്ചിരുന്നു. എങ്കിലും ഞാൻ തണൽ നിറഞ്ഞ മലകളുടെയും തെളിച്ചമില്ലാത്ത ചക്രവാളത്തിന്റെയും ചിത്രമെടുത്തു.

പിന്നീട് രാത്രിയിലുണ്ടായ മഴമൂലം അകത്തിരുന്നപ്പോൾ ഞാൻ നിരാശയോടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, ഞാൻ ക്യാമറ എന്റെ ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു - "ഒരു മഴവില്ല്!" നേരത്തെ അന്ധകാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ, അപ്രതീക്ഷിതമായ പ്രത്യാശയുടെ വെളിച്ചം കൊണ്ട് എന്റെ ക്ഷീണിച്ച ആത്മാവിനെ ദൈവം നവീകരിക്കുന്നത് എനിക്ക് നഷ്ടമായി. (ഉല്പത്തി 9:13-16).

ശാരീരികമോ മാനസികമോ ആയ കഷ്ടതകൾ നമ്മെ പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചേക്കാം.. ഉന്മേഷത്തിനായുള്ള നമ്മുടെ കാത്തിരിപ്പിൽ, ദൈവത്തിന്റെ നിരന്തരമായ സാന്നിദ്ധ്യത്തിന്റെയും അനന്തമായ ശക്തിയുടെയും ഓർമ്മപ്പെടുത്തലുകൾക്കായി നാം ദാഹിക്കുന്നു. (സങ്കീർത്തനം 42:1-3). കഴിഞ്ഞ കാലങ്ങളിൽ ദൈവം നമുക്കും മറ്റുള്ളവർക്കുമായി കടന്നുവന്ന എണ്ണമറ്റ സമയങ്ങളെ നാം ഓർത്താൽ, ഇപ്പോഴത്തെ സാഹചര്യം എത്ര മോശമായിരുന്നാലും നമ്മുടെ പ്രതീക്ഷ ദൈവത്തിൽ ഭദ്രമാണെന്ന് നമുക്ക് വിശ്വസിക്കാം (വാ.4-6).

തെറ്റായ മനോഭാവങ്ങളോ പ്രയാസമേറിയ സാഹചര്യങ്ങളോ നമ്മുടെ കാഴ്ച മറയ്ക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും, വചനം വായിക്കുവാനും, അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കുവാനുമായി അവൻ നമ്മെ ക്ഷണിക്കുന്നു (വാ.7-11). നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, നമ്മുടെ ഇരുൾ നിറഞ്ഞ ദിവസങ്ങൾക്കുമേൽ പ്രതീക്ഷയുടെ മഴവില്ലുകൾ കാണുവാൻ ഇടയാകുമെന്ന് നമുക്ക് വിശ്വസിക്കാം.

കൊടുങ്കാറ്റിനെ അതിജീവിക്കുന്ന പ്രതീക്ഷകൾ

2021 ലെ വസന്തകാലത്ത്, ടെക്സാസിൽ ചുഴലിക്കാറ്റും മഴവില്ലും ഒരുമിച്ചുണ്ടായപ്പോൾ നിരവധിപ്പേർ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുവാൻ ശ്രമിച്ചു. ഒരു വീഡിയോയിൽ, വയലിലെ ഗോതമ്പിന്റെ നീണ്ട തണ്ടുകൾ ചുഴലിക്കാറ്റിന്റെ ശക്തിയാൽ വളയുന്നതായി കാണപ്പെട്ടു. മനോഹരമായ ഒരു മഴവില്ല് ചാരനിറത്തിലുള്ള ആകാശത്തിന്റെ പശ്ചാത്തലത്തിൽ ആ വളഞ്ഞ ഗോതമ്പു ചെടികളെ തൊടുന്നതായി തോന്നി. മറ്റൊരു വീഡിയോയിൽ കാഴ്ചക്കാർ റോഡിന്റെ അരികിൽ നിന്നുകൊണ്ട് ഫണൽ ആകൃതിയിൽ കറങ്ങുന്ന മേഘത്തിനരികിൽ പ്രതീക്ഷയുടെ ആ ചിഹ്നം നോക്കുന്നതായി കാണുന്നു.
സങ്കീർത്തനം 107 ൽ, സങ്കീർത്തനക്കാരൻ പ്രത്യാശ വാഗ്ദാനം ചെയ്യുകയും പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിലേക്ക് തിരിയാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിന് നടുവിലായിരുന്ന ചിലരെ അദ്ദേഹം വിവരിക്കുന്നു, "അവരുടെ ബുദ്ധി പൊയ്പ്പോയിരുന്നു. " ( വാ . 27 ) "അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു." (വാ. 28).
ജീവിതം കൊടുങ്കാറ്റായി തോന്നുമ്പോൾ തന്റെ മക്കൾ ചിലപ്പോൾ പ്രത്യാശ അനുഭവിക്കുവാൻ പാടുപെടും എന്ന് ദൈവത്തിനറിയാം. ചക്രവാളം ഇരുണ്ടതും പ്രക്ഷുബ്ധവുമായി കാണപ്പെടുമ്പോൾ, അവന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്.
നമ്മുടെ കൊടുങ്കാറ്റുകൾ ജീവിതത്തിലെ ഗണ്യമായ തടസ്സങ്ങളായാലും, വൈകാരിക പ്രക്ഷുബ്ധതകളായാലും, മാനസിക പിരിമുറുക്കങ്ങളായാലും, ദൈവത്തിന് എപ്പോഴും നമ്മുടെ കൊടുങ്കാറ്റുകളെ “ശാന്തമാക്കി,” നാം “ആഗ്രഹിച്ച തുറമുഖത്ത് എത്തിക്കുവാൻ” കഴിയും (വാ. 29-30). നമുക്ക് ഇഷ്ടമുള്ള രീതിയിലോ സമയത്തിലോ നമുക്ക് ആശ്വാസം അനുഭവപ്പെട്ടില്ലെങ്കിലും, വചനത്തിൽ അവൻ നൽകിയ വാഗ്ദാനങ്ങൾ അവൻ പാലിക്കുമെന്ന് നമുക്ക് ദൈവത്തെ വിശ്വസിക്കാം. അവന്റെ ശാശ്വതമായ പ്രത്യാശ ഏത് കൊടുങ്കാറ്റിനെയും മറികടക്കും.

എല്ലായ്പ്പോഴും പങ്കുവയ്ക്കുവാൻ യോഗ്യമായത്

യേശുവിൽ വിശ്വാസിച്ച ശേഷം, ഞാൻ എന്റെ അമ്മയോട് സുവിശേഷം പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതുപോലെ അമ്മ യേശുവിനെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, ഒരു വർഷത്തേക്ക് എന്നോട് സംസാരിക്കുകപോലും ചെയ്തില്ല. . യേശുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട ആളുകളുമായുള്ള തന്റെ മോശം അനുഭവങ്ങൾ അമ്മയെ ക്രിസ്തുവിശ്വാസികളെ ഇഷ്ടമില്ലാത്തവളാക്കി. പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ആഴ്ചയും ഞാൻ എന്റെ അമ്മയെ വിളിക്കും. എന്നാൽ എന്റെ അമ്മ എന്നോടുള്ള തന്റെ നിശബ്ദ പ്രതിഷേധം തുടർന്നു. അപ്പോഴൊക്കെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. ഒടുവിൽ അമ്മ എന്റെ ഫോൺ കോളിന് ഉത്തരം നൽകിത്തുടങ്ങി. തുടർന്ന് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ദൈവത്തിന്റെ സത്യം സ്നേഹപൂർവ്വം പങ്കുവെക്കുവാൻ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ അനുരഞ്ജനത്തിന് മാസങ്ങൾക്ക് ശേഷം, തനിക്ക് മാറ്റം ഉണ്ടായെന്ന് അമ്മ പറഞ്ഞു. പിന്നീട് ഒരു വർഷത്തിനുശേഷം, എന്റെ അമ്മ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു, അതിന്റെ ഫലമായി ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലായി.
യേശുവിലുള്ള വിശ്വാസികൾക്ക്, മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ദാനമായ ക്രിസ്തുവിലേക്ക് പ്രവേശനം ഉണ്ട്. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ "അവനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വാസന " എല്ലായിടത്തും പരത്തണം. (2 കൊരി. 2:14). സുവിശേഷം പങ്കിടുന്നവർ, രക്ഷിക്കപ്പെടുന്നവർക്കു, "ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു" എന്നും, എന്നാൽ യേശുവിനെ തള്ളിപ്പറയുന്നവർക്കു, "മരണത്തിലേക്കുള്ള വാസന ആകുന്നു" (വാ. 15-16) എന്നും അവൻ പ്രസ്താവിക്കുന്നു.
ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചതിനുശേഷം, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യത്തെ പ്രചരിപ്പിക്കുവാൻ, ഭൂമിയിൽ നമുക്കുള്ള പരിമിതമായ സമയം ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ ഏറ്റവും പ്രയാസമേറിയതും ഏകാന്തവുമായ നിമിഷങ്ങളിൽപ്പോലും അവൻ നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് നമുക്ക് വിശ്വസിക്കാം. എന്തു വില കൊടുക്കേണ്ടിവന്നാലും, ദൈവത്തിന്റെ സുവിശേഷം എല്ലായ്പ്പോഴും പങ്കിടുന്നത് വിലയേറിയതാണ്.